Sunday, July 20, 2008

നിരപരാധിയെ കശാപ്പു ചെയ്യുന്നവരോട്

ക്ളസ്റ്റര്‍ മീറ്റിംഗ് തടസ്സപ്പെടുത്താനെത്തിയ യൂത്ത് ലീഗുകാരുടെ അടിയും ചവിട്ടുമേറ്റു പ്രധാനധ്യാപകന്‍ കൊല്ലപ്പെട്ട സംഭവം ചരിത്രത്തിലെ തീരാകളങ്കമായി . പാവനമായ മതത്തിന്റെ ലേബലില്‍ കൊള്ളരുതായ്മകള്‍ കാട്ടിക്കൂട്ടുന്നവര്‍ മതത്തിന്റെ അന്തസ്സത്തയെ കളഞ്ഞ് കുളിക്കുകയാണ്‌. നിരപരാധിയായ ഒരു മനുഷ്യന്റെ ജീവനെടുത്തിട്ട് വേണേ സമരവും പ്രക്ഷോഭങ്ങളും എഴുന്നള്ളിക്കാന്‍. ഒരു നിരപരാധിയെ കൊല്ലുന്നവന്‍ ലോകത്തുള്ള മുഴുവന്‍ മനുഷ്യരെയും കൊന്നവനെപ്പോലെയാണെന്ന് പഠിപ്പിക്കുന്ന മഹത്തായ ആശയത്തെ പരസ്യമായി അവഹേളിച്ചിരിക്കുകയാണ്‌ ലീഗുകാര്‍. അതും പാഠപുസ്തകത്തിലെ വിവാദഭാഗങ്ങള്‍ തിരുത്തലിന്‌ വിധേയമാക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചതിന്‌ ശേഷമാണ്‌ ഇത്തരം ക്രൂരകൃത്യങ്ങള്‍ക്ക് ലീഗുകാര്‍ നേതൃത്വം നല്‍കുന്നത്. എന്തായാലും കാലവും ചരിത്രവും ലീഗിന്‌ മാപ്പ് നല്‍കില്ലെന്നുറപ്പ്.

Saturday, July 12, 2008

കോഴിക്കോട് എയര്‍പോര്‍‌ട്ടിലെ "സാറന്‍മാര്‍"

ഏഴ് വര്‍ഷത്തെ പ്രവാസജീവിതത്തിനിടയില്‍ കോഴിക്കോട് എയര്‍പോട്ട് വഴി യാത്ര ചെയ്യാനുള്ള സുവര്‍ണ്ണാവസരം ലഭിച്ചത് ഈയടുത്താണ്. നെടുമ്പാശ്ശേരി , തിരുവനന്തപുരം എയര്‍പോട്ടുകള്‍ വഴി പല തവണ യാത്രചെയ്തിട്ടുണ്ടെങ്കിലും കോഴിക്കോട് വഴിയുള്ള യാത്രാമോഹം പൂവണിയാതെ കിടക്കുകയായിരുന്നു. മോഹിപ്പിക്കുന്ന വാഗ്ദാനവുമായി "റാക് എയര്‍വേയ്സ് " കോഴിക്കോട്ടേക്ക് പറക്കന്‍ തുടങ്ങിയപ്പോളാണ്‌ സഫലമാകാതെ കിടന്നിരുന്ന യാത്രയ്ക്ക് കളമൊരുങ്ങിയത്.വാര്‍ഷികാവധിക്ക് നാട്ടില്‍ പോകാന്‍ റാക് എയര്‍വേയ്സില്‍ കോഴിക്കോട്ടേക്കുള്ള ടിക്കറ്റും തരപ്പെടുത്തി. മെയ് അവസാനവാരമായിരുന്നു യാത്ര. പറഞ്ഞ് മാത്രം കേട്ടിട്ടുള്ള കോഴിക്കോടന്‍ സാറുമാരുടെ "ഹൃദയ വിശാലതയ്ക്ക് " ഇരയാക്കപ്പെടുമോയെന്ന ആശങ്കയോടെ തന്നെയായിരുന്നു യാത്ര.

വിമാനം റാസല്‍ഖൈമയില്‍നിന്ന് പുറപ്പെട്ട് കോഴിക്കോട് വിമാനത്താവളത്തില്‍ ഇറങ്ങാന്‍ തുടങ്ങുന്നതിന്റെ മുമ്പ് തന്നെ എയര്‍പോട്ടിന്റെ മഹത്വമറിയിച്ചുകൊണ്ടുള്ള അനൌണ്സ്മെന്റ് വരാന്‍ തുടങ്ങി. ലാന്റ് ചെയ്യാന്‍ സ്ഥല സൌകര്യം കുറവായതിനാല്‍ വിമാനമിറങ്ങാന്‍ അര മണിക്കൂര്‍ വൈകുമെന്ന അറിയിപ്പും തുടര്‍ന്ന് എയര്‍പോട്ടിനു മുകളില്‍ വട്ടം കറങ്ങലുമെല്ലാം കഴിഞ്ഞ് ഒരുവിധം പറന്നിറങ്ങി. ഇമിഗ്രേഷനും കസ്റ്റംസുമെല്ലാം കൂടുതല്‍ ബുദ്ധിമുട്ടില്ലാതെ കടക്കാന്‍ കഴിഞ്ഞ ആശ്വാസത്തില്‍ പുറത്തേക്കുള്ള വഴി ലക്ഷ്യം വെച്ചു നീങ്ങുമ്പോള്‍ അതാ അവസാന കടമ്പയായി മറ്റൊരു സാറ്. ഇലക് ട്രോണിക് ഐറ്റംസ് എന്തൊക്കെയുണ്ടെന്ന ചോദ്യത്തോടെയാണ്‌ സാര്‍ എതിരേറ്റത്. കാര്യമായിട്ടൊന്നുമില്ലെന്ന മറുപടിയില്‍ തൃപ്തനാവാതെ ലഗേജ് വീണ്ടും സ്കാന്‍ ചെയ്യാനാവശ്യപ്പെട്ടു. സ്കാനിങ്ങില്‍ ഒരു ക്യാമറ കണ്ടപ്പോള്‍ വിരട്ടാനുള്ള ശ്രമമായി പിന്നെ. ജോലി ചെയ്യുന്ന കമ്പനിയുടെ പേര്, ജോലി, ശമ്പളം എന്നിവ ചോദിച്ച് കുറിച്ചെടുത്തു.പിന്നെ പതിഞ്ഞ സ്വരത്തില്‍ സാറിന്റെ ശബ്ദം പുറത്ത് വന്നു. "സാറിനുള്ളത് ഇവിടെ വെചോളൂ".പറഞ്ഞ് മാത്രം കേട്ടിരുന്ന കോഴിക്കാടന്‍ സാറന്‍മാരുടെ ഹൃദയ ശുദ്ധി നേരിട്ടനുഭവിക്കാന്‍ കഴിഞ്ഞ ചാരിതാര്‍ത്ഥ്യത്താല്‍ പുറത്ത് കടക്കുമ്പോള്‍ , സാറിന്‌ വെച്ച് നീട്ടാന്‍ ഒരു നാണയത്തുട്ട് പോലും എന്റെ പോക്കറ്റില്‍ ഇല്ലാതെ പോയല്ലോയെന്നോര്‍ത്ത് പരിതപിക്കുകയായിരുന്നു ഞാന്‍