Wednesday, April 15, 2009

ആര് ജയിക്കണം ?


ലോക്സഭാ തെരെഞ്ഞെടുപ്പിന് ഇനി മണിക്കൂറുകള്‍ മാത്രം. ഒരു മാസത്തോളമായി നടന്ന വിപുലവും കൊഴുപ്പാര്‍ന്നതുമായ പ്രചാരണ പരിപാടികള്‍ക്ക് പരിസമാപ്തിയായി. ഇന്നത്തെ നിശബ്ദ പ്രചാരണങ്ങള്‍ക്ക് ശേഷം നാളെ കേരളം പോളിം‌ഗ് ബൂത്തിലേക്ക്. ജനാധിപത്യ പ്രക്രിയയില്‍ പൌരന് ലഭിക്കുന്ന ഏറ്റവും മൂര്‍ച്ചയേറിയ ആയുധം തന്നെയാണല്ലോ വോട്ട്. അരാഷ്ടീയ വാദമുയര്‍ത്തിയോ വോട്ട് ചെയ്യല്‍ ഹറാമെണന്ന മുന്‍ കാല വിചിത്ര ഫത്‌വക്കാരുടെ വാദഗതികള്‍ പിന്തുടര്‍ന്നോ വിലപ്പെട്ട സമ്മതിദാനാവകാശം നഷ്ടപ്പെടുത്താതിരിക്കുക. ജനാധിപത്യ പ്രക്രിയയുടെ നിലനില്‍പ്പിനും രാജ്യം ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്നതില്‍ ഭാഗഭാഗാക്കുന്നതിനും നമ്മുടെ വോട്ടവകാശം വിനിയോഗിക്കുക.

ജനാധിപത്യ പ്രക്രിയയില്‍ പങ്കാളിയാവുന്നതോടൊപ്പം തന്നെ വോട്ടവകാശം വിവേകപൂര്‍വ്വം നിര്‍വ്വഹിച്ച് രാജ്യത്തിന്റെ വിധിനിര്‍ണ്ണയത്തില്‍ സുപ്രധാന പങ്ക് വഹിക്കാനും നമുക്കാകണം. സമകാലിക രാഷ്ട്രീയ സാമൂഹിക വിഷയങ്ങളെ ആഴത്തില്‍ അപഗ്രഥിച്ച് രാജ്യ താല്‍‌പര്യത്തിനനുസരിച്ച് സമ്മതിദാനവകാശം രേഖപ്പെടുണം. രാജ്യത്തെ വെട്ടിമുറിക്കാന്‍ കോപ്പുകൂട്ടുന്ന ഭീകര വിധ്വം‌സക പ്രതിലോമ ശക്തികളെ ചെറുത്തു തോല്‍പ്പിക്കുക നാം.വര്‍ഗ്ഗീയ ഫാസിസ്റ്റ് തേര്‍വാഴ്ചയെ ചെറുക്കാന്‍ മതേതര ചേരിയെ ശക്തിപ്പെടുത്താന്‍ നമുക്കാവണം. ലോകത്തെ വെട്ടിപ്പിടിക്കാന്‍ ആര്‍ത്തിപൂണ്ടെത്തുന്ന സാമ്രാജ്യത്തക്കഴുകന്മാരുടെ ദുഷ്ടലാക്കുകള്‍ക്ക് നാം കൂട്ടുനിന്നുകൂടാ. രാജ്യത്തിന്റെ ആത്മാഭിമാനവും പരമാധികാരവും നാം ആര്‍ക്കുമുമ്പിലും തീറെഴുതിക്കൊടുക്കാന്‍ അനുവദിക്കരുത്. . നൂറ്റാണ്ടുകളോളം നമ്മെ അടക്കിഭരിച്ച് നമ്മുടെ സമ്പത്തും പരമാധികാരവും കൊള്ളയടിക്കാന്‍ ശ്രമിച്ച, നമ്മുടെ സംസ്കാരത്തെ അവമതിക്കാന്‍ ശ്രമിച്ച അധിനിവേശ ചെകുത്താന്മാരുടെ പുതിയ രൂപത്തെ നാം തിരിച്ചറിയുക തന്നെ വേണം. വൈദേശികാധിപത്യത്തിന്റെ നിഷ്ഠൂരതക്കെതിരെ സന്ധിയില്ലാ സമരം നയിച്ച് വീറുറ്റ പോരാട്ടങ്ങള്‍ നടത്തിയ ധീരമഹത്തുക്കളുടെ ചോര പൊടിയുന്ന ചരിത്രങ്ങള്‍ നമ്മുടെ സ്മൃതിപഥത്തിലെത്തണം. സാമ്രാജ്യത്തത്തിന് ദാസ്യവേല ചെയ്യുന്നവരെയും സയണിസ്റ്റുകള്‍ക്ക് ഓശാന പാടുന്നവരെയും നാം തിരിച്ചറിയണം. മര്‍ദ്ദിത – പീഢിത ജനവിഭാഗങ്ങളുടെ അവകാശപ്പോരാട്ടങ്ങളോട് ഐക്യദാര്‍‌ഢ്യം പ്രകടിപ്പിന്നവരെയും ഇരകളുടെ പക്ഷം ചേരുന്നവരെയും നാം വിസ്മരിച്ച് കൂടാ. അധിനിവേശ ഫാസിസ്റ്റ് ശക്തികളുടെ ആക്രോശങ്ങള്‍ക്കും താണ്ഡവങ്ങള്‍ക്കുമെതിരെ, അനീതിക്കും സാമൂഹികാസമത്വത്തിനുമെതിരെ ജ്വലിക്കുന്ന രോഷാഗിനി പടര്‍ത്താന്‍ ശേഷിയുള്ള പ്രസ്ഥാനങ്ങളില്‍ ശൈഥില്യവും അപചയങ്ങളും കടന്നുകൂടിയെങ്കിലും പ്രതീക്ഷയുടെ തിരിനാളങ്ങള്‍ പൂര്‍ണ്ണമായും അസ്തമിച്ചിട്ടില്ല. അതിനാല്‍ ആര് ജയിക്കണമെന്ന് വിചിന്തനം നടത്തി വിവേകപൂര്‍വ്വം വോട്ടവകാശം വിനിയോഗിക്കാന്‍ ഏവര്‍ക്കുമാകട്ടെ. രാജ്യം തെരെഞ്ഞെടുപ്പ് ചൂടില്‍ ഉരുകിയൊലിക്കുമ്പോള്‍ ജനാധിപത്യ പ്രക്രിയയില്‍ പങ്കാളിയാകാന്‍ കഴിയാതെ രാജ്യത്തിന്റെ ഭാവിയെക്കുറിച്ച് ആശങ്കളും പ്രതീക്ഷകളും പേറി കാഴ്ചക്കാരായി നോക്കി നില്‍ക്കുന്ന ലക്ഷക്കണക്കിന് പ്രവാസികളിലൊരുവനായതിനാല്‍ രാജ്യത്തിന്റെ ഭാഗധേയം നിര്‍ണ്ണയിക്കുന്നതില്‍ ഇതല്ലാതെ മറ്റൊന്നും ചെയ്യാനില്ലല്ലോ.

Thursday, April 2, 2009

ഈ കുരുന്നെന്ത് പിഴച്ചു



അറിയില്ലേ ഇവനേ ? രണ്ട് വയസ്സുകാരന്‍ മുഹമ്മദ് ശമീം. കുസൃതിച്ചിരിയും കിളിക്കൊഞ്ചലുമായി ഓടിനടന്നിരുന്ന , മുലപ്പാലിന്റെ മണം മാറിയിട്ടില്ലാത്ത ഇളം പൈതല്‍. പ്രകൃതിയോട് കിന്നാ‍രം ചൊല്ലി സഹോദരനോടൊപ്പം വീട്ടുമുറ്റത്ത് കളിച്ച് രസിച്ചിരുന്ന പിഞ്ചോമനയെ പതിയിരുന്ന കാപാലികര്‍ റാഞ്ചിയെടുത്തത് ഇക്കഴിഞ്ഞ വെള്ളിയാഴ്ച. തെരച്ചിലും അന്വേഷണങ്ങളും ദിവസങ്ങളോളം നടന്നു. കുട്ടി ധരിച്ചിരുന്ന ആറ് പവനോളം വരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ അപഹരിക്കാനായിരിക്കാം കുഞ്ഞിനെ തട്ടിയെടുത്തതെന്ന നിഗമനത്തില്‍ പിഞ്ചു പൈതലിന് യാതൊരാപത്തും വന്നുഭവിക്കില്ലെന്ന് ധരിച്ചിരുന്നവരുടെ പ്രതീക്ഷകളെ തകിടം മറിച്ച് കൊണ്ടാണ് ഞെട്ടിപ്പിക്കുന്ന ആ വാര്‍ത്ത ശ്രവിച്ചത്. ആരോടൊക്കെയോ ഉള്ള പകവും വൈരവും വിദ്വേഷവും തീര്‍ക്കാന്‍ കളങ്കമെന്തെന്നറിയാത്ത പിഞ്ചു പൈതലിനെ അതി നിഷ്ഠൂരമായി കൊലപ്പെടുത്തി പൊന്തക്കാട്ടില്‍ ഉപേക്ഷിച്ചിരിക്കുന്നു. ഓമനത്തം തുളുമ്പുന്ന കുഞ്ഞിളം മുഖത്ത് നോക്കി ഈ ക്രൂരകൃത്യം നിര്‍‌വ്വഹിച്ചത് എന്തിനു വേണ്ടി ? മനുഷ്യത്വവും മനസ്സാക്ഷിയും മരവിച്ച് പോയ നമ്മുടെ സമൂഹത്തില്‍ നിന്നും ഇതും ഇതിലപ്പുറവും ഇനിയും പ്രതീക്ഷിക്കേണ്ടിയിരിക്കുന്നു.