Monday, August 3, 2009

ശിഹാബ് തങ്ങള്‍ക്ക് പ്രാര്‍‌ത്ഥനാപൂര്‍വ്വം


ഒരു മഹാമനീഷി കൂടി കാലത്തിന്റെ യവനികയ്ക്കുള്ളിലേക്ക് നടന്നകന്നിരിക്കുന്നു. അദ്ദേഹത്തിന്റെ ആകസ്മികമായ വിയോഗം കേരളിയ സമൂഹത്തില്‍ സൃഷ്ടിക്കുന്ന വിടവ് നികത്താനാവാത്തതാണ്. . രാഷ്ട്രീയ നേതാവെന്നതിലുപരി സര്‍വ്വലാരും ആദരിക്കപ്പെടുകയും അം‌ഗീകരിക്കപ്പെടുകയും ചെയ്യുന്ന അതുല്യനായ ജനനായകന്‍ തന്നെയായിരുന്നു അദ്ദേഹം. ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ സര്‍വ്വസൈന്യാധിപതിയായിരുന്നിട്ടും കറപുരളാത്ത മഹനീയ ജീവിതത്തിന്റെ ഉദാത്ത മാതൃകസൃഷ്ടിച്ച് അനേകായിരങ്ങള്‍ക്ക് അത്താണിയായി വര്‍ത്തിക്കുകയായിരുന്നു അദ്ദേഹം. ജാതി - മത - രഷ്ട്രീയ ചിന്തകള്‍ക്കതീതമായി കൊടപ്പനക്കല്‍ തറവാട്ടിലെ അനുഗ്രഹാശിസ്സുകള്‍ ഏറ്റുവാങ്ങാന്‍ എത്തിയിരുന്ന അനേകായിരങ്ങള്‍ക്ക് അവലം‌ബമായിരുന്നു ബഹുമാന്യനായ തങ്ങള്‍. നീറുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം തേടി തന്റെ സവിധത്തിലേക്കെത്തുന്ന ജീവിതത്തിന്റെ നാനാതുറകളില്‍ പെട്ടവരെ വശ്യമായ പുഞ്ചിരിയോടെയായിരുന്നു അവിടന്ന് സ്വീകരിച്ചാനയിരുന്നത്. ഉപ്പാപ്പമാര്‍ വഴി പൈതൃകമായി ലഭിച്ച സിദ്ധിവിശേഷത്തിലൂടെ പ്രശ്നങ്ങളുടെ കുരുക്കഴിച്ചും പ്രയാസങ്ങള്‍ക്ക് പരിഹാരമേകിയും തന്നെത്തേടിയെത്തുന്നവരെ സം‌തൃപ്തരാക്കിയേ അദ്ദേഹം മടക്കിയിരുന്നുള്ളൂ. അവിടത്തെ സ്നേഹമസൃണമായ ഒരു തലോടല്‍, സാന്ത്വന സ്പര്‍ശം, അതുമല്ലെങ്കില്‍ ഒരു മന്ത്രിച്ച് ഊതല്‍ സന്ദര്‍ശകരുടെ അനുഭൂതിക്കും പ്രശ്നപരിഹാരത്തിനും ഇത് മതിയായിരുന്നു. വിശുദ്ധി പെയ്യുന്ന ആ തിരുമുറ്റത്ത് ഒരിക്കല്‍ ഞാനും പോയിരുന്നു. എന്റെ ഒരു ഗുണകാംക്ഷിയെ വല്ലാതെ അലട്ടിക്കൊണ്ടിരുന്ന മാനസിക പ്രയാസത്തിന് പരിഹാരം തേടിയായിരുന്നു ആ യാത്ര. ആ മഹാ വ്യക്തിത്വത്തെ നേരില്‍ കാണാനും ഖുര്‍‌ആനിക വചനങ്ങള്‍ ഉരുവിട്ട് കൊണ്ട് അദ്ദേഹം നടത്തുന്ന പരിഹാര രീതികള്‍ക്കും ചികിത്സാ വിധികള്‍ക്കും അനുഭവസാക്ഷിയാവാനും അന്ന് കഴിഞ്ഞത് ഇന്നും മധുരമൂറുന്ന ഓര്‍മ്മയാണ്. അദ്ദേഹം നിര്‍ദ്ദേശിച്ച ചികിത്സാവിധികളിലൂടെ സുഹൃത്തിന്റെ പ്രയാസങ്ങള്‍ ദൂരീകരിക്കപ്പെടുകയും ലക്ഷ്യം നിറവേറുകയും ചെയ്തുവെന്നത് വളരെ ചാരിതാര്‍ത്യത്തോടെ ഇന്നും ഓര്‍ക്കുന്നു. അനേകായിരങ്ങള്‍ക്ക് അത്താണിയായി , പ്രഭചൊരിഞ്ഞിരുന്ന ആ സൂര്യ ശോഭ വിടചൊല്ലിയെങ്കിലും ഓര്‍മ്മകളിലെ നിറസാന്നിധ്യമായി എന്നും നമ്മോടൊപ്പമുണ്ടാവും. ആ യോഗിവര്യന്റെ പ്രതാപം ഇനിയുമിനിയും വര്‍ധിക്കുമാറാകട്ടെ .സകല വിധ ഐശ്വര്യങ്ങളും നിറഞ്ഞൊഴുകി അവിടത്തെ അന്ത്യവിശ്രമസങ്കേതം അനുഗ്രഹപൂരിതമാകട്ടെ. ആമീന്‍.