Wednesday, October 30, 2013

ചെറിയ കാര്യങ്ങളിലെ വലിയ സന്തോഷങ്ങള്‍.

ചില കാര്യങ്ങള്‍ തീരെ നിസ്സാരമെന്ന് നമുക്ക്  തോന്നിയേക്കാം. എന്നാല്‍ മറ്റുള്ളവര്‍ക്കത് എത്രയോ വലിയതായി അനുഭവപ്പെടുന്നുവെന്നറിയുമ്പോഴാണ് അവയുടെ വില നമുക്ക് ബോധ്യപ്പെടുന്നത്.    ചെറുതും നിസ്സാരവുമൊന്നു നാം കരുതുന്നവയെക്കുറിച്ച് മറ്റുള്ളവര്‍ അഭിമാനം കൊള്ളുകയും അതിരറ്റ് സന്തോഷിക്കുകയും ചെയ്യുമ്പോഴാണ്  യഥാര്‍ത്ഥ സാഫല്യം നമുക്ക് ലഭിക്കുന്നത്. ജീവിതാനുഭവങ്ങളില്‍ നിന്നും ഉദാഹരങ്ങളൊരുപാട്  നിരത്താനുണ്ടാകും നമുക്ക്. കഴിഞ്ഞ അധ്യാപക ദിനത്തില്‍ ഹൈസ്കൂളില്‍ പഠിപ്പിച്ചിരുന്ന ഫിസിക്സ് അധ്യാപകനായ ശിവന്‍ മാഷെക്കുറിച്ച് ചെറിയൊരു കുറിപ്പ് കണ്ണുരുട്ടി മാഷ് എന്ന പേരില്‍ ബ്ലോഗില്‍ ഇട്ടിരുന്നു. ഇന്നോളം കണ്ടതില്‍ വെച്ചേറ്റവും പ്രിയപ്പെട്ട മാതൃകായോഗ്യനായ ഗുരുനാഥനെക്കുറിച്ച് എന്തെങ്കിലുമൊന്ന് എഴുതണമെന്നത് ഒരുപാട് നാളത്തെ ആഗ്രഹമായിരുന്നു. ആ അഭിലാഷം പൂവണിഞ്ഞപ്പോള്‍ മാഷുമായി അടുപ്പമുള്ള നാട്ടിലെ സുഹൃത്തിനു അതിന്റെ ലിങ്ക് അയച്ചു കൊടുത്തിരുന്നു.   അവന്‍ അതിന്റെ പ്രിന്റെടുത്ത് അധ്യാപക ദിനത്തിന്റെ സമ്മാനമായി മാഷിന്റെ വീട്ടിലെത്തിച്ചുകൊടുത്തു. അതു വായിച്ചു  കഴിഞ്ഞപ്പോള്‍ മാഷിനുണ്ടായ സന്തോഷവും ആനന്ദവും കാണേണ്ടത് തന്നെയായിരുന്നുവെന്നും   അത് പറഞ്ഞറിയിക്കാന്‍ കഴിയാത്തതാ‍യിരുന്നുവെന്നും സുഹൃത്ത് അറിയിച്ചപ്പോഴാണ് ഒന്നുമല്ലെന്ന്  കരുതിയ ആ കുറിപ്പ്  മാഷ് എത്രത്തോളം ഇഷ്ടപ്പെട്ടുവെന്നു മനസ്സിലായത്.   ശിഷ്യഗണത്തില്‍പ്പെട്ടവര്‍  തങ്ങളെക്കുറിച്ച് കോറിയിടുന്ന ഓരോ വരിയും ഒരധ്യാപകന്റെ മനസ്സിന്  എന്തുമാത്രം ആഹ്ലാദം നല്‍കുന്നതാണെന്ന് ബോധ്യപ്പെട്ട നിമിഷമായിരുന്നു അത്. 

ഇതാണ് ഞങ്ങളുടെ ശിവന്‍ മാഷ്.


പെരുന്നാള്‍ ലീവിനു നാട്ടിലെത്തിയപ്പോള്‍ സുഹൃത്തുക്കളുമൊത്ത് മാഷിന്റെ വീട്ടില്‍ പോകാന്‍ കഴിഞ്ഞു. നേരില്‍ കണ്ടപ്പോളും മാഷ് സന്തോഷം മറച്ചുവെച്ചില്ല. മാഷെക്കുറിച്ചെഴുതിയ പോസ്റ്റിനു ‘കണ്ണുരുട്ടി മാഷ്’ എന്ന തലവാചകം കൊടുക്കുമ്പോള്‍ അദ്ദേഹത്തിനത് അനിഷ്ടകരമാകുമോ എന്നൊരാശങ്കയുണ്ടായിരുന്നു. എന്താടോ താന്‍ എന്നെ ആളുകളുടെ മുമ്പില്‍ കണ്ണുരുട്ടി ആക്കിയല്ലേ എന്ന് തമാശ പറഞ്ഞുകൊണ്ട് സ്വീകരിച്ചിരുത്തിയപ്പോഴാണ് ആ ശങ്കയൊഴിഞ്ഞത്. വര്‍ഷങ്ങള്‍ ഒരുപാട് കഴിഞ്ഞിട്ടും  ഇപ്പോഴും തന്നെ ഓര്‍ക്കുകയും കാണുമ്പോള്‍ ഓടിവന്ന് വിശേഷങ്ങള്‍ ചോദിച്ചറിയുകയും സന്ദര്‍ശിക്കാനെത്തുകയും ചെയ്യുന്ന ശിഷ്യസമ്പത്തിനെക്കുറിച്ച് അഭിമാനത്തോടെയാണ് മാഷ് ഓര്‍ത്തെടുക്കുന്നത്. വാര്‍ധക്യത്തിന്റെ അവശതകള്‍ വല്ലാതെ ഏശിയിട്ടില്ലെങ്കിലും പ്രിയതമയുടെ വിരഹത്തിന്റെ നൊമ്പരത്തീയില്‍ ഞെരിഞ്ഞമര്‍ന്ന് ഏകാന്തതയുടെ ഉപാസകനെപ്പോലെ കഴിയുമ്പോഴും ശിഷ്യര്‍ തന്നോടു കാണിക്കുന്ന സ്നേഹാദരവുകളെക്കുറിച്ച് പറയാന്‍ മാഷിന് എന്തെന്നില്ലാത്ത ആവേശം. എത്രയോ വര്‍ഷങ്ങള്‍ക്കപ്പുറത്തെ ബന്ധങ്ങളെ തേച്ച് മിനിക്കിയെടുത്ത്  എണ്‍പതിന്റെ പടിവാതിലിലെത്തി നില്‍ക്കുന്ന തന്നെത്തേടിയെത്തുന്ന ശിഷ്യഗണങ്ങളെയോര്‍ത്ത് മാഷ് അല്‍ഭുതം കൂറുകയാണ് . മാഷെപ്പോലെയൊരു ഗുരുനാഥനെ ഓര്‍ക്കാതിരിക്കുന്നിടത്താണാശ്ചര്യമെന്ന് അപ്പോള്‍ മനസ്സ് പറയുന്നുണ്ടായിരുന്നു.  വിദ്യാര്‍ത്ഥികളുടെ സ്നേഹാദരവുകള്‍ നേടിയെടുത്ത് അവരുടെ ഹൃദയങ്ങളില്‍ കുടിയേറാന്‍ കഴിഞ്ഞത് തന്നെയാണ് ഏറ്റവും വലിയ അംഗീകരമായി അദ്ദേഹം കാണുന്നത്. പെയ്ഡ് അവാര്‍ഡുകളുടെ പെരുമഴക്കാലത്ത് കുറുക്കുവിദ്യയിലൂടെ ഒപ്പിച്ചെടുക്കാനാവുന്നതല്ലല്ലോ ഈ അംഗീകാരം. ഓര്‍മ്മകള്‍ പൊടിതട്ടിയെടുത്ത് പോയകാല നന്മകളുടെ ഓളപരപ്പില്‍ കുറച്ച് നേരമങ്ങനെ ഞങ്ങള്‍ ഒഴുകി നടന്നു . ജീവിത സഖിയുടെ അകാല വിയോഗം തീര്‍ത്ത ഒറ്റപ്പെടലിന്റെ തീരാവ്യഥയില്‍ ഉള്ളം വെന്തുരുകുന്നതിന്റെ നീറ്റല്‍ പലപ്പോഴും അദ്ദേഹത്തിന്റെ  വാക്കുകളില്‍ പ്രകടമായിരുന്നു . ബ്ലോഗിലെ കുറിപ്പില്‍ ചേര്‍ക്കാന്‍ മാഷിന്റെ ഒരു ഫോട്ടോ കിട്ടിയാല്‍ കൊള്ളാമെന്ന ആഗ്രഹം ഉണ്ടായിരുന്നു. പേരും പ്രശസ്തിയും ഒട്ടും ആഗ്രഹിക്കാത്തയാളാണ് മാഷെന്നറിയുന്നതിനാല്‍ ചോദിക്കാന്‍ വൈമനസ്യം തോന്നിയെങ്കിലും ആവശ്യപ്പെട്ടപ്പോള്‍  നീരസമൊന്നും പ്രകടിപ്പിച്ചില്ല. .  അല്പ സമയത്തെ സമാഗമത്തിനു ശേഷം മാഷിന്റെ ഒരു ഫോട്ടോയും വാങ്ങി യാത്രപറഞ്ഞ് തിരിച്ചിറങ്ങുമ്പോള്‍  പഴയ കലാലയ മുറ്റത്ത് നിന്ന് പടിയിറങ്ങി വരുന്നൊരു പ്രതീതി.

Thursday, September 5, 2013

‘കണ്ണുരുട്ടി‘ മാഷ്


ഓര്‍മ്മയില്‍ ഓടിയെത്തുന്ന ഗുരുമുഖങ്ങളില്‍ എന്നും തിളങ്ങി നില്‍ക്കുന്ന  പ്രിയപ്പെട്ടൊരു മാഷുണ്ട്. ഹൈസ്കൂളില്‍ ഫിസിക്സ് എടുത്തിരുന്ന ശിവന്‍ മാഷ്. ഏതൊരധ്യാപകനും മാതൃകയാക്കാവുന്ന പെരുമാറ്റരീതിയും അധ്യാപനശൈലിയും സ്വന്തമായുള്ള  തികവൊത്തരു ഗുരു. എട്ടാം ക്ലാസ്സിലും പത്താം ക്ലാസ്സിലും ആണ് മാഷ് ക്ലാസ്സെടുത്തിരുന്നത്.  പഠിപ്പിക്കാനുള്ള പാഠഭാഗങ്ങളുടെ നോട്സുകള്‍ കുറിച്ചെടുത്ത് ഒരുങ്ങി തയ്യാറായി മാത്രമേ അദ്ദേഹം ക്ലാസ്സ് എടുക്കാറുണ്ടായിരുന്നുള്ളൂ.  . മറ്റ് അധ്യാപകരില്‍ നിന്നെല്ലാം തികച്ചും വ്യത്യസ്തനായിരുന്നു അദ്ദേഹം. മിക്കവരും തങ്ങളുടെ പോര്‍ഷന്‍ എടുത്ത് തീര്‍ക്കുകയെന്ന കടമ നിര്‍വഹിക്കുക മാത്രം ചെയ്യുമ്പോള്‍ ഇദ്ദേഹം അങ്ങനെയായിരുന്നില്ല.  എല്ലാവര്‍ക്കും എളുപ്പം മനസ്സിലാകാവുന്ന വിധം ആകര്‍ഷകമായ രീതിയിലുള്ള ക്ലാസ്സ് കഴിയുന്നതോടെ മിക്കവര്‍ക്കും പാഠഭാഗം മന:പാഠമായിട്ടുണ്ടാകും .    അദ്ദേഹം പറഞ്ഞ് തരുന്ന നോട്സ് എല്ലാവരും എഴുതിയെടുക്കണമെന്നത് നിര്‍ബന്ധമായിരുന്നു. ആ നോട്ട് ബുക്കുകളായിരുന്നു ഞങ്ങളുടെ ഫിസിക്സ് ‘ടെക്സ്റ്റ്’ ബുക്കുകള്‍. ആ ശൈലിയുടെ പ്രത്യേകത കൊണ്ട് തന്നെ എട്ടിലും പത്തിലും ഫിസിക്സില്‍ ആരും തോല്‍ക്കാറുണ്ടായിരുന്നില്ലെന്ന് കൂടി ഓര്‍ക്കുമ്പോഴാണ് മാഷ് വേറിട്ട് നില്‍ക്കുന്നത്.


ഇതാണ് ഞങ്ങളുടെ പ്രിയ ശിവന്‍ മാഷ്.

വളരെ കര്‍ക്കശക്കാരനായിരുന്നെങ്കിലും ഒരിക്കലും കുട്ടികളെ ശിക്ഷിക്കുന്ന സ്വഭാവം അദ്ദേഹത്തിനുണ്ടായിരുന്നില്ല. എന്നിട്ടും സൂചി വീണാല്‍ കേള്‍ക്കുന്ന നിശബ്ദത മുറ്റിയ ക്ലാസ്സ് റൂമുകളെ സൃഷ്ടിച്ചെടുക്കാനും കുട്ടികളുടെ മൊത്തം ആദരവ് കലര്‍ന്ന സ്നേഹം പിടിച്ച് പറ്റാനും അദ്ദേഹത്തിനു കഴിഞ്ഞു. ക്ലാസ്സ് റൂമിനെ തന്റെ സൂക്ഷ്മമായ നിരീക്ഷണ വലയത്തില്‍ കൊണ്ട് വരുകയും ഏതൊങ്കിലുമൊരുത്തന്റെ ശ്രദ്ധ ക്ലാസ്സില്‍ നിന്ന് തെറ്റിപ്പോയാല്‍ ഉടന്‍ അവനിലേക്ക് തന്റെ ദൃഷ്ടി പായിച്ച് രൂക്ഷമായൊന്ന് നോക്കകുയും ചെയ്യും. നിന്ന നില്പില്‍ മൂത്രം ഒഴിച്ച് പോകുന്ന നോട്ടം. ചിലപ്പോള്‍ ചോക്ക് കൊണ്ട് ചെറുതായൊന്നു കൊട്ടും തലക്ക്. അത് മാത്രമായിരുന്നു അദ്ദേഹത്തിന്റെ ശിക്ഷ.ഈ നോട്ടം കൊണ്ട്  ‘കണ്ണുരുട്ടി മാഷ്” എന്നൊരു അപരനാമം വീണു അദ്ദേഹത്തിനു.

 ഗവര്‍മെന്റ് ഹൈസ്കൂള്‍ ആയിരുന്നതിനാല്‍ രാഷ്ട്രീയ അതിപ്രസരം കൊണ്ട് കലുഷിതമായ പല നാളുകളും കഴിഞ്ഞ് പോയപ്പോള്‍ അദ്ദേഹത്തിന്റെ സ്നേഹപൂര്‍ണ്ണമായ ഇടപെടലില്‍ പല പ്രശ്നങ്ങളും ഉരുകിയില്ലാതായിട്ടുണ്ട്. ക്ലാസ്സ് റൂമില്‍ കാര്‍ക്കശ്യക്കാരനായിരുന്നെങ്കിലും പുറത്ത് വിദ്യാര്‍ത്ഥികളുമായി അടുത്തിടപഴുകി സ്നേഹവും ആദരവും പിടിച്ച് പറ്റാന്‍ കഴിഞ്ഞതിനാല്‍ അദ്ദേഹത്തിന്റെ വാക്കുകളും നിര്‍ദ്ദേശങ്ങളും ലംഘിക്കാനോ മറികടക്കാനോ ആരും മുതിരുമായിരുന്നില്ല. ഒരു ഹൈസ്കൂളില്‍ ഇത്ര മാത്രം പ്രശ്നമുണ്ടാകുമോ എന്ന് ചിന്തിക്കുന്നുവെങ്കില്‍ തെറ്റി. പലപ്പോഴായി എസ് എഫ് ഐ - കെ എസ് യു സംഘര്‍ഷങ്ങള്‍ കൊണ്ട് പേരെടുത്തതായിരുന്നു ഈ സ്കൂള്‍ എന്നതിനാല്‍   അതിന്റെ അനുരണനങ്ങള്‍ പലപ്പോഴായി ഉണ്ടാകാറുണ്ടെങ്കിലും  മാഷിന്റെ ട്രാന്‍സ്‌ഫറിനു ശേഷം നാടിനെ പിടിച്ചുലച്ച സംഘര്‍ഷത്തിന്റെ കേന്ദ്ര ബിന്ദു ആയിത്തീര്‍ന്നത് ഈ സ്കൂള്‍ ആയിരുന്നു. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഉടലെടുത്ത പ്രശ്നങ്ങള്‍ സ്കൂളില്‍ ഒതുക്കിത്തീര്‍ക്കാന്‍ കഴിയാതെ വരികയും പുറത്തേക്ക് വ്യാപിച്ച് ദിവസങ്ങളോളം കലാപകലുഷിതമായ അന്തരീക്ഷം സൃഷ്ടിച്ച് വിലപ്പെട്ട ഒരു ജീവനുമെടുത്തിട്ടേ അത് അടങ്ങിയുള്ളൂ എന്നറിയുമ്പോഴാണ് ഇത്തരമൊരധ്യാപകന്റെ സാന്നിധ്യത്തിന്റെ വില മനസ്സിലാകൂ.  മാഷ് അന്ന് സ്കൂളില്‍ ഉണ്ടായിരുന്നെങ്കില്‍ പ്രശ്നങ്ങള്‍ ഇത്ര തീഷ്ണമാകില്ലായിരുന്നു എന്നാണ് ഞാനിന്നും വിശ്വസിക്കുന്നത്   .  ഞങ്ങളുടെ എസ് എസ് എല്‍ സി ബാച്ച് കഴിഞ്ഞ് രണ്ട് വര്‍ഷം തികയുന്നതിന്റെ മുമ്പ് മാഷിനു എ ഇ ഒ ആയി പ്രമോഷന്‍ ലഭിച്ചു ചാവക്കാട് ആയിരുന്നു നിയമനമെന്നാണ് ഓര്‍മ്മ. ഒരേ നാട്ടുകാരായിരുന്നിട്ടും പിന്നീട് ബസ്സില്‍ വെച്ചോ മറ്റോ ആണ് അദ്ദേഹത്തെ കാണാറുണ്ടായിരുന്നത്.

ഓരോ തവണ ലീവിനു പോകുമ്പോഴും മാഷിനെ പോയി കാണണമെന്ന് വിചാരിക്കാറുണ്ടെങ്കിലും നടക്കാറില്ല.   കല്യാണം ക്ഷണിക്കാന്‍ പോയിട്ടാണ് ഒടുവിലത് സാധിച്ചത്. ഒരു സുഹൃത്തുമൊത്താണ് മാഷിന്റെ വീട്ടിലെത്തിയത്. അവനാണെങ്കില്‍ മാഷെക്കുറിച്ച് കേട്ട് പരിചയം മാത്രമേ ഉള്ളൂ. . ‘കണ്ണുരുട്ടി മാഷ് എന്ന് കുറേ കേട്ടിട്ടുണ്ട് , ഒന്ന് കാണണമെന്ന് വെച്ച് വന്നതാണെന്ന് ‘ സ്വതവേ രസികനായ അവന്‍ സംസാ‍രത്തിന്നിടയില്‍ മാഷിനോട് പറഞ്ഞത് കേട്ട് ആകെയൊന്ന് ഞെട്ടിപ്പോയി. ‘അങ്ങനെയൊന്നുമില്ല, കുട്ടികള്‍ക്ക് തോന്നുന്നതാകും’ എന്ന്  വളരെ ലാഘവത്തില്‍ ചിരിച്ച് കൊണ്ടാണതിനു മാഷ്  മറുപടി പറഞ്ഞത്. ഇന്ന് വിശ്രമജീവിതത്തിലാണ് അദ്ദേഹം. സര്‍വ്വിസിലായിരിക്കുമ്പോള്‍ എന്നെങ്കിലുമൊരിക്കല്‍ അധ്യാപക അവാഡ് മാഷെത്തേടിയെത്തുമെന്ന പ്രതീക്ഷ  ഉണ്ടായിരുന്നു. പ്രശസ്തിയും അവാര്‍ഡുകളും തേടിപ്പോകുന്നവരുടെ കൂട്ടത്തിലായിരുന്നില്ല അദ്ദേഹം എന്നതിനാലാകാം അവ അന്യം നിന്നത്. ഈ അധ്യാപക ദിനത്തില്‍ പ്രിയ മാഷിനും മറ്റു അധ്യാപകര്‍ക്കും ആയുരാരോഗ്യ സൌഖ്യങ്ങള്‍ നേരുന്നു.